ബെംഗളൂരു: ആഗോള ഐടി ഭീമനായ ഇൻഫോസിസ് AI മേഖലയിൽ വൻ നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നു. 2030-ഓടെ AI സേവനങ്ങളിൽ നിന്ന് മാത്രം 300 മുതൽ 400 ബില്യൺ ഡോളർ വരെ വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബെംഗളൂരുവിൽ നടന്ന ‘ഇൻവെസ്റ്റർ AI ഡേ 2026’ (Investor AI Day 2026) ചടങ്ങിൽ സി.ഇ.ഒ സലിൽ പരേഖ് ആണ് ഈ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ആകെ വരുമാനത്തിന്റെ 5.5% (ഏകദേശം 2,501 കോടി രൂപ) AI സേവനങ്ങളിൽ നിന്നാണ് ലഭിച്ചത്. ഇതാദ്യമായാണ് ഇൻഫോസിസ് തങ്ങളുടെ AI ബിസിനസ് കണക്കുകൾ പ്രത്യേകം വെളിപ്പെടുത്തുന്നത്. AI സ്ട്രാറ്റജി, ഡാറ്റാ ഫോർ AI, പ്രോസസ്സ് AI, ഏജന്റിക് ലെഗസി മോഡേണൈസേഷൻ, ഫിസിക്കൽ AI, AI ട്രസ്റ്റ് എന്നിങ്ങനെ ആറ് മേഖലകളിലായാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ 20,000 ബിരുദധാരികളെ കമ്പനി ജോലിക്ക് എടുത്തിട്ടുണ്ട്. അടുത്ത വർഷവും സമാനമായ രീതിയിൽ നിയമനം തുടരുമെന്നും സലിൽ പരേഖ് വ്യക്തമാക്കി.

പ്രമുഖ AI കമ്പനിയായ ആന്ത്രോപിക് (Anthropic) മായി ചേർന്ന് പുതിയ AI ഏജന്റുകൾ നിർമ്മിക്കാനും ഇൻഫോസിസ് കരാറിൽ ഒപ്പിട്ടിട്ടുണ്ട്. രണ്ടുതരം സേവനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. AI-First പൂർണ്ണമായും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ആണ് ഇതിൽ നൽകുന്നത്. രണ്ടാമത്തെ വിഭാഗമായ AI-Augmentedൽ നിലവിലുള്ള സേവനങ്ങളിൽ AI സാങ്കേതികവിദ്യ കൂട്ടിച്ചേർത്ത് അവ കൂടുതൽ കാര്യക്ഷമമാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. AI മേഖലയിലെ ഈ മാറ്റങ്ങൾ ഐടി മേഖലയിൽ വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും നന്ദൻ നിലേകനി വ്യക്തമാക്കി.
