ഓട്ടവ : കനേഡിയൻ സർക്കാരിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറലുകൾ സാധാരണക്കാരായ കാനഡക്കാർക്ക് ലഭിക്കുന്നതിനേക്കാൾ മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നൽകുന്നത്, വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്ന അഭയാർത്ഥികൾക്കാണെന്ന് അദ്ദേഹം ആരോപിച്ചു. അഭയാർത്ഥികളുടെ ചികിത്സാ ചെലവ് കുതിച്ചുയരുന്ന സാഹചര്യം രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നതായും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. കാനഡയിലെ അഭയാർത്ഥികളുടെ ആരോഗ്യ പരിരക്ഷാ ചെലവ് ഈ വർഷം 100 കോടി ഡോളറെന്ന റെക്കോർഡ് തുകയിലേക്ക് ഉയർന്നുവെന്ന പാർലമെന്ററി ബജറ്റ് ഓഫീസറുടെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കഴിഞ്ഞ 11 വർഷത്തെ ലിബറൽ ഭരണം കാനഡയിലെ പാർപ്പിട സൗകര്യങ്ങൾ, ആരോഗ്യ മേഖല, തൊഴിൽ വിപണി എന്നിവയെ തകിടം മറിച്ചതായും പൊളിയേവ് പറഞ്ഞു. അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയാകെ സമ്മർദ്ദത്തിലാക്കിയെന്നും, ഈ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ മാർക്ക് കാർണി പൂർണ്ണ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു. കാനഡക്കാരുടെ ജീവിതസൗകര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന വസ്തുതയാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
