ഓട്ടവ: എയർ ട്രാൻസാറ്റിന് പിന്നാലെ കാനഡയിലെ മറ്റു പ്രമുഖ വിമാനക്കമ്പനികളും യു.എസിലേക്കുള്ള സർവീസുകൾ വൻ തോതിൽ വെട്ടിക്കുറച്ചു. ഇരുരാജ്യങ്ങൾ ക്കുമിടയിലുള്ള വ്യാപാര തർക്കങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും യാത്രാ ആവശ്യകതയിലുള്ള ഇടിവുമാണ് ഈ നീക്കത്തിന് പിന്നിൽ. മൺട്രിയോൾ ആസ്ഥാനമായുള്ള എയർ ട്രാൻസാറ്റ് വിമാനക്കമ്പനി ജൂൺ മാസത്തോടെ യു.എസിലേക്കുള്ള എല്ലാ സർവീസുകളും അവസാനിപ്പിക്കും. ഫ്ലോറിഡയിലേക്കുള്ള (ഒർലാൻഡോ, ഫോർട്ട് ലോഡർഡേൽ) അവസാന വിമാനങ്ങൾ മേയ്, ജൂൺ മാസങ്ങളിലായിരിക്കും സർവീസ് നടത്തുന്നത്. യു.എസിലെ 10 നഗരങ്ങളിലേക്കുള്ള 16 റൂട്ടുകൾ വെസ്റ്റ്ജെറ്റ് റദ്ദാക്കി. ബോസ്റ്റൺ, ലൊസാഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, നാഷ് വിൽ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. ഏകദേശം 26% സർവീസുകളാണ് വെസ്റ്റ്‌ജെറ്റ് വെട്ടിക്കുറച്ചത്. എയർ കാനഡ വലിയ തോതിൽ റദ്ദാക്കലുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുഎസ് റൂട്ടുകളിലെ സീറ്റുകളുടെ എണ്ണത്തിൽ 7% മുതൽ 10% വരെ കുറവ് വരുത്തി.

ട്രംപ് ഭരണകൂടം കനേഡിയൻ ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയ 25% താരിഫും വിമാനങ്ങൾക്ക് ഭീഷണിപ്പെടുത്തിയ 50% നികുതിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ട്. യു.എസിലേക്കുള്ള യാത്രകളിൽ കാനഡക്കാർ താത്‌പര്യം കുറയ്ക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിൽ മാത്രം യുഎസിലേക്കുള്ള വ്യോമയാത്രയിൽ 18% ഇടിവുണ്ടായി. കനേഡിയൻ യാത്രക്കാർ ഇപ്പോൾ യു.എസിന് പകരം മെക്സിക്കോ ആണ് പ്രധാന വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുക്കുന്നത്. ഇതിനെത്തുടർന്ന് വിമാനക്കമ്പനികൾ തങ്ങളുടെ വിമാനങ്ങൾ മെക്സിക്കോ റൂട്ടുകളിലേക്ക് തിരിച്ചുവിടുന്നത്. ഈ നീക്കം യു.എസ് ടൂറിസം മേഖലയ്ക്ക് ഏകദേശം 4.5 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 16 റൂട്ടുകളിലാണ് പ്രധാനമായും സർവീസ് വെട്ടിച്ചുരുക്കുന്നത്.
അറ്റ്ലാന്റ- എഡ്മിൻ്റൻ
നാഷ്‌വിൽ-എഡ്മിൻ്റൻ
നാഷ്‌വിൽ-വിനിപെഗ്
ഒർലാൻഡോ-എഡ്മിൻ്റൻ
സിയാറ്റിൽ-കെലോന
സാൻ ഫ്രാൻസിസ്കോ- എഡ്മിൻ്റൻ
നാഷ്‌വിൽ-വൻകൂവർ
ബോസ്റ്റൺ-വൻകൂവർ
ലൊസാഞ്ചലസ് -ടൊറന്റോ
റാലി-ദുർഹം-കാൽഗറി
സാൻ ഡീഗോ-വൻകൂവർ
സിയാറ്റിൽ-എഡ്മിൻ്റൻ
ടമ്പ-വൻകൂവർ
അറ്റ്ലാന്റ-വിനിപെഗ്
ഒർലാൻഡോ-ഹാലിഫാക്സ്
സാൻ ഫ്രാൻസിസ്കോ-വൻകൂവർ
