ഓട്ടവ: കാനഡയുടെ പുതിയ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി മാനിറ്റോബയിൽ നിന്നുള്ള ഡോ. ജോസ് റൈമറെ നിയമിച്ചു. എട്ടു വർഷം ഈ പദവിയിലിരുന്ന ഡോ. തെരേസ ടാം വിരമിച്ചതിനെത്തുടർന്നാണ് ഡോ. റൈമർ ചുമതലയേൽക്കുന്നത്. മാർച്ചിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. കോവിഡ് കാലത്ത് ജനങ്ങൾക്ക് സുപരിചിതയായിരുന്ന ഡോ. തെരേസ ടാമിന് പകരക്കാരിയായാണ് ഡോ. റൈമർ എത്തുന്നത്.
വിനിപെഗ് ഹെൽത്ത് അതോറിറ്റിയിലെ ചീഫ് മെഡിക്കൽ ഓഫീസറായും മാനിറ്റോബയിലെ കോവിഡ് വാക്സിൻ ടാസ്‌ക് ഫോഴ്‌സ് തലവനായും ഡോ. റൈമർ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കനേഡിയൻ മെഡിക്കൽ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ റൈമർ, തദ്ദേശീയ വിഭാഗങ്ങളോട് മെഡിക്കൽ മേഖലയിൽ നിന്നുണ്ടായ അനീതികൾക്ക് പരസ്യമായി മാപ്പ് ചോദിച്ചുകൊണ്ട് ശ്രദ്ധ നേടിയിരുന്നു.

അഞ്ചാംപനി, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ഡോ. റൈമറുടെ നിയമനം ഏറെ നിർണ്ണായകമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെറ്റായ ആരോഗ്യ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനും സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും താൻ മുൻഗണന നൽകുമെന്ന് ഡോ. റൈമർ പറഞ്ഞു. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ രാജ്യത്തിന്റെ ആരോഗ്യരംഗത്തെ നയിക്കാൻ അവർക്ക് സാധിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
