മൺട്രിയോൾ: അന്താരാഷ്ട്ര ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ പക്കൽ നിന്നും പിടിച്ചെടുത്ത ലക്ഷക്കണക്കിന് രേഖകളിൽ കെബെക്ക് പ്രവിശ്യയെയും മൺട്രിയോൾ നഗരത്തെയും കുറിച്ച് ആയിരത്തിലധികം പരാമർശങ്ങൾ ഉള്ളതായി സൂചന. മൺട്രിയോളിലെ പ്രമുഖ ക്രിപ്റ്റോ നിക്ഷേപകനായ ഓസ്റ്റിൻ ഹിൽ, എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജയിംസ് സന്ദർശിച്ചതായി രേഖകളിൽ പറയുന്നു. 2014-ൽ എപ്സ്റ്റീൻ ഇദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പിൽ 50,000 ഡോളർ നിക്ഷേപിച്ചിരുന്നു. മുസ്ലിം ഉപഭോക്താക്കൾക്കായി പുതിയ ക്രിപ്റ്റോ കറൻസി നിർമ്മിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തിരുന്നു. എന്നാൽ എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെ അപലപിക്കുന്നതായും അദ്ദേഹവുമായുള്ള ബന്ധത്തിൽ ഖേദിക്കുന്നതായും ഓസ്റ്റിൻ ഹിൽ പിന്നീട് പ്രതികരിച്ചു.ലോകപ്രശസ്തമായ ‘സിർക് ഡു സോളെ’യുടെ സ്ഥാപകൻ ഗൈ ലാലിബെർട്ടെയും എപ്സ്റ്റീന്റെ സൗഹൃദപ്പട്ടികയിലുണ്ടായിരുന്നു. ഐബിസയിലെ തന്റെ രണ്ട് ആഡംബര വില്ലകൾ എപ്സ്റ്റീന് വിൽക്കാൻ ലാലിബെർട്ടെ ശ്രമിച്ചിരുന്നു. ഇവർ തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങളിൽ “പ്രിയ സുഹൃത്ത്” എന്നാണ് എപ്സ്റ്റീനെ വിശേഷിപ്പിച്ചിരുന്നത്.

എന്നാൽ ഇത് വെറും ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നാണ് ലാലിബെർട്ടെയുടെ വക്താവ് നൽകുന്ന വിശദീകരണം. ദുബായ് ആസ്ഥാനമായുള്ള ഡിപി വേൾഡ് മേധാവി സുൽത്താൻ അഹമ്മദ് ബിൻ സുലായം എപ്സ്റ്റീനുമായി നടത്തിയ അശ്ലീലച്ചുവയുള്ള ഇമെയിൽ സന്ദേശങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് രാജിവെച്ചിരുന്നു. മൺട്രിയോളിലെ കനേഡിയൻ പെൻഷൻ ഫണ്ടുമായി (CDPQ) 500 കോടി ഡോളറിന്റെ കരാർ ഒപ്പിട്ട ഉടൻ ഇദ്ദേഹം എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലേക്ക് പറന്നതായും രേഖകൾ പറയുന്നു.
