ഓട്ടവ: സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരിക്കാനും കരുത്തുറ്റതാക്കാനും പ്രധാനമന്ത്രി മാർക്ക് കാർണി സ്വീകരിക്കുന്ന നിലപാടുകൾക്ക് ജനങ്ങൾക്കിടയിൽ വൻപിന്തുണ. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ കാർണി നടത്തുന്ന പരിശ്രമങ്ങൾക്ക് മൂന്നിൽ രണ്ട് കനേഡിയൻ (67 ശതമാനം) പൗരൻമാരുടെയും പിന്തുണയുണ്ട്. കെബെക്കിലാണ് കാർണിക്ക് ഏറ്റവും കൂടുതൽ പിന്തുണയുള്ളത് (72%). അറ്റ്‌ലാന്റിക് കാനഡ (69%), ബ്രിട്ടീഷ് കൊളംബിയ (68%) എന്നിവയാണ് തൊട്ടുപിന്നാലെ, പരമ്പരാഗതമായി ലിബറൽ പാർട്ടിയെ എതിർക്കുന്ന ആൽബർട്ട (66%), സസ്കാച്വൻ, മാനിറ്റോബ (60%) തുടങ്ങിയ മേഖലകളിലും പ്രധാനമന്ത്രിയുടെ നയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സിറ്റി ന്യൂസ്, കാനഡ പൾസ് ഇൻസൈറ്റ്‌സ് നടത്തിയ സർവ്വെ ഫലമാണ് പുറത്തുവന്നത്.

ലോക നേതാക്കൾക്കിടയിൽ കാർണി കാനഡയെ പ്രതിനിധീകരിക്കുന്ന ആർജ്ജവത്തിൽ 70 ശതമാനം ആളുകളും സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ മാസം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ട്രംപിന്റെ ഭീഷണികൾക്കിടയിലും കാനഡയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ കാർണിക്ക് സാധിക്കുന്നുണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം. പ്രവിശ്യകളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കാൻ കാർണി ശ്രമിക്കുന്നു എന്ന് 66 ശതമാനം ആളുകളും വിശ്വസിക്കുന്നു. പദ്ധതികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെങ്കിലും അത് നടപ്പിലാകുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നു. സർവ്വേയിൽ പൊതുവെ സർക്കാരിനോട് പോസിറ്റീവ് പ്രതികരണമാണെങ്കിലും, 35 നും 54 നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ സർക്കാരിൽ നേരിയ അതൃപ്തിയുണ്ട്. വില വർധനയും അതുവഴി ജീവിതം വഴിമുട്ടുന്നതുമാണ് ഇവർക്ക് മുന്നിലെ വലിയ വെല്ലുവിളി. സർക്കാർ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കണമെന്നാണ് ഈ വിഭാഗത്തിൻ്റെ ആവശ്യം
