ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയിൽ ഹാജരായി. 2018-ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് അദ്ദേഹം നേരിട്ട് ഹാജരാകുന്നത്.
രാജ്യസഭാ എം.പി പ്രമോദ് തിവാരി, കോൺഗ്രസ് എം.എൽ.എ ആരാധന മിശ്ര, ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് തുടങ്ങിയ പ്രമുഖ നേതാക്കൾ രാഹുലിനൊപ്പമുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018ൽ ബെംഗളൂരുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. ഇതിനെത്തുടർന്ന് 2018 ഓഗസ്റ്റ് 4-ന് സുൽത്താൻപുരിലെ എം.പി-എം.എൽ.എ പ്രത്യേക കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ആറുവർഷം പഴക്കമുള്ള ഈ കേസിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഇപ്പോൾ നേരിട്ട് ഹാജരാകുന്നത്.

ബി.ജെ.പി രാജ്യത്തുടനീളം രാഹുൽ ഗാന്ധിക്കെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ കേസുകൾ ഫയൽ ചെയ്യുകയാണെന്ന് പ്രമോദ് തിവാരി ആരോപിച്ചു. സുൽത്താൻപുരിലെ കേസും ഇത്തരത്തിൽ ഒന്നാണെന്നും എന്നാൽ നീതിന്യായ വ്യവസ്ഥയിൽ പാർട്ടിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് . രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരം കേസുകൾ നൽകുന്നതെന്നും അദ്ദേഹം എഎൻഐയോട് പ്രതികരിച്ചു.
