വൻകൂവർ : ടംബ്ലർ റിഡ്ജ് കൂട്ടക്കൊലയിലെ പ്രതിയായ കൗമാരക്കാരി ഉപയോഗിച്ചിരുന്ന ചാറ്റ് ജിപിടി അക്കൗണ്ട് നിരോധിച്ചതായി നിർമ്മാതാക്കളായ ഓപ്പൺ എഐ. എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് മുൻപ് തന്നെ ജെസ്സി വാൻ റൂട്ട്സെലാർ എന്ന പെൺകുട്ടിയുടെ അക്കൗണ്ട് കമ്പനി നിരീക്ഷിച്ചിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന സുരക്ഷാ സംവിധാനങ്ങളിലൂടെയാണ് ഈ അക്കൗണ്ട് കണ്ടെത്തിയത്. എന്നാൽ, 2025 ജൂൺ മാസത്തിൽ നടന്ന ചാറ്റുകൾ പൊലീസിനെ അറിയിക്കത്തക്ക രീതിയിലുള്ള ‘അടിയന്തര അപകടസാധ്യത’ ഉള്ളവയായിരുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

ഫെബ്രുവരി 10-ന് നടന്ന വെടിവെപ്പിന് ശേഷമാണ് ഓപ്പൺ എഐ തന്നെ പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയത്. സ്വകാര്യത മുൻനിർത്തിയും തെറ്റായ റിപ്പോർട്ടുകൾ ഒഴിവാക്കാനുമാണ് ഇത്തരം കാര്യങ്ങൾ പൊലീസിനെ അറിയിക്കുന്നതിന് കമ്പനി കർശനമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, കാനഡയെ നടുക്കിയ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പൊലീസിന് വിവരങ്ങൾ കൈമാറുന്നതിനുള്ള തങ്ങളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ പ്രതിയുടെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആർസിഎംപി വ്യക്തമാക്കി.
