ഹാലിഫാക്സ് : നോവസ്കോഷയിലെ പിക്റ്റോ കൗണ്ടിയിൽ രണ്ട് പുതിയ പവർ പ്ലാന്റുകൾ നിർമിക്കുന്നതിന് ഉപാധികളോടെ അനുമതി നൽകി പരിസ്ഥിതി വകുപ്പ്. പ്രവിശ്യയിലെ വൈദ്യുതി വിതരണ സംവിധാനം ശക്തമാക്കുന്നതിനും ആവശ്യകത കൂടുമ്പോൾ ബാക്കപ്പ് നൽകുന്നതിനുമായി 300 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രകൃതിവാതകത്തിന് പുറമെ 90 ലക്ഷം ലിറ്റർ ഡീസൽ ഇന്ധനമായി സംഭരിക്കാൻ പ്ലാന്റുകളിൽ സൗകര്യമുണ്ടാകും. എന്നാൽ എല്ലാ പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ നിർമ്മാണം അനുവദിക്കൂ എന്ന് ഇൻഡിപെൻഡന്റ് എനർജി സിസ്റ്റം ഓപ്പറേറ്റർ ഐഇഎസ്ഒ) വ്യക്തമാക്കി.

അതേസമയം, ജനവാസ മേഖലയോട് ചേർന്ന് വൻതോതിൽ ഇന്ധനം സംഭരിക്കുന്നത് തങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ നശിപ്പിക്കുമെന്നും പരിസ്ഥിതിക്ക് ഭീഷണിയാകുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു. തദ്ദേശീയരായ മിക്മാക് വിഭാഗക്കാരുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ഈ പ്ലാന്റുകൾ നദികളിലെ മത്സ്യസമ്പത്തിനെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്നും പരാതിയുണ്ട്. ബാറ്ററി സ്റ്റോറേജ് പോലുള്ള പരിസ്ഥിതി സൗഹൃദ മാർഗങ്ങൾക്ക് പകരം ഫോസിൽ ഇന്ധന പ്ലാന്റുകൾ സ്ഥാപിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
