വൻകൂവർ: ടംബ്ലർ റിഡ്ജ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ട കൈലി സ്മിത്തിൻ്റെ കുടുംബാംഗങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണികൾ ഉയരുന്നതായി പരാതി. സംഭവത്തെക്കുറിച്ച് ബി.സി. ആർ.സി.എം.പി പ്രത്യേക അന്വേഷണം തുടങ്ങി. ഭീഷണിയെ തുടർന്ന് സ്മിത്തിൻ്റെ ശവസംസ്കാരം പോലും മാറ്റിവയ്ക്കേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥിയുടെ കുടുംബത്തെ ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ഭീഷണികൾ മുഴക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുടുംബത്തിന്റെ സുരക്ഷയെ മുൻനിർത്തി അതീവ ജാഗ്രതയിലാണ് പൊലീസ്. കുടുംബത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ആർ.സി.എം.പി വക്താവ് അറിയിച്ചു.

പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പൊലീസ് വ്യക്തമാക്കി. ഈ ഭീഷണികൾക്ക് പിന്നിൽ ആരെങ്കിലും സംഘടിതമായി പ്രവർത്തിക്കുന്നുണ്ടോ എന്നും, മറ്റു ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കുടുംബത്തിന് മാനസികമായ പിന്തുണ നൽകുന്നതിനൊപ്പം അക്രമികൾക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
