പാലക്കാട് : സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്കിന്റെ’ ഉൽപ്പാദനം ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്‍റ്റിലറീസിൽ ആരംഭിച്ചു. അര ലിറ്റർ കുപ്പിക്ക് 500 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ വഴി മദ്യം വിപണിയിലെത്തും. മദ്യപ്ലാന്റിന്റെ ഉദ്ഘാടനം എക്സൈസ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. മദ്യത്തെ ഒരു വ്യവസായമായാണ് സർക്കാർ കാണുന്നതെന്നും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ മദ്യനയത്തിൽ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
‘മലബാർ മിസ്റ്ററി’ എന്ന പേരായിരുന്നു മദ്യത്തിന് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഇത് ‘മിന്നൽ മാജിക്’ എന്ന് മാറ്റുകയായിരുന്നു. ‘മലബാർ’ എന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നതിനെതിരെ ഉയർന്ന പരാതികളാണ് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. നേരത്തെ നിശ്ചയിച്ച പേര് രേഖപ്പെടുത്തിയ നൂറുകണക്കിന് കടലാസ് പെട്ടികളിലെയും ലേബലുകളിലെയും പേരുകൾ സെല്ലോടേപ്പ് ഉപയോഗിച്ച് മറച്ചാണ് പുതിയ പേര് നൽകിയത്.

മദ്യത്തിന് ഔദ്യോഗികമായി പേരിടുന്നതിന് മുൻപേ ചിലർ തെറ്റായ പേര് പ്രചരിപ്പിച്ചുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി. എന്നാൽ പ്ലാന്റിൽ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ലേബലുകളിൽ ‘മലബാർ മിസ്റ്ററി’ എന്ന് തന്നെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഗൾഫ് രാജ്യങ്ങൾ പോലും മദ്യനയത്തിൽ ഉദാരമായ മാറ്റങ്ങൾ വരുത്തുമ്പോൾ നാം നിയന്ത്രണങ്ങൾ കടുപ്പിച്ച് പിന്നോട്ട് പോകുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
