ടൊറന്റോ: സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന എഐ കാരിക്കേച്ചർ ട്രെൻഡിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ രംഗത്ത്. നമ്മുടെ താൽപ്പര്യങ്ങളും വിവരങ്ങളും ചാറ്റ്‌ബോട്ടുകൾക്ക് നൽകി സ്വന്തം കാരിക്കേച്ചറുകൾ നിർമ്മിക്കുന്നത് രസകരമായി തോന്നാമെങ്കിലും, ഇത് സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണെന്ന് ഡാറ്റാ റിസ്ക് കാനഡ സിഇഒ ക്ലോഡിയു പോപ്പ വ്യക്തമാക്കി. ഉപയോക്താക്കളുടെ സമ്മതത്തോടെ തന്നെ അവരുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാനുള്ള ഒരു തന്ത്രമാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
കൂടുതൽ കൃത്യമായ ചിത്രങ്ങൾക്കായി ചാറ്റ്‌ബോട്ടുകൾ ഉപയോക്താക്കളിൽ നിന്ന് ഇമെയിൽ, ഫോട്ടോകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ കമ്പനികൾക്കും ഡാറ്റാ ബ്രോക്കർമാർക്കും പരസ്യങ്ങൾക്കായി കൈമാറാൻ സാധ്യതയുണ്ട്. കൂടാതെ, ബാങ്കിങ് വിവരങ്ങൾ കൈകാര്യം ചെയ്യാൻ എഐ ടൂളുകൾക്ക് അനുമതി നൽകുന്നത് വലിയ സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിവെക്കുമെന്നും, ഇത്തരം സാഹചര്യങ്ങളിൽ ബാങ്കുകളുടെ സംരക്ഷണം ലഭിക്കില്ലെന്നും പോപ്പ ചൂണ്ടിക്കാട്ടി.

സ്വകാര്യതാ ലംഘനത്തിന് പുറമെ, എഐ ഡാറ്റാ സെന്ററുകൾ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശികവാസികൾക്ക് നൽകേണ്ട ജലം പോലും ഇത്തരം സെന്ററുകൾക്കായി ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണ്. അതുകൊണ്ട് തന്നെ ഇത്തരം വൈറൽ ട്രെൻഡുകളിൽ വീഴാതെ, കുട്ടികൾക്കും മുതിർന്നവർക്കും ഓൺലൈൻ സുരക്ഷയെക്കുറിച്ച് കൃത്യമായ ധാരണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
