വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ കോൺഗ്രസിൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് യുഎസ് പ്രതിനിധി ഡെബ്ബി ഡിംഗൽ. കാനഡയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ദീർഘകാല ബന്ധങ്ങളെ ട്രംപിന്റെ തീരുമാനങ്ങൾ തകർക്കുകയാണെന്ന് അവർ ആരോപിച്ചു.
അടിയന്തരാധികാരം ഉപയോഗിച്ച് കോൺഗ്രസിന്റെ പിന്തുണയില്ലാതെ തീരുവകൾ ചുമത്താൻ പ്രസിഡന്റിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ട്രംപിന്റെ നടപടി തള്ളിയത്. മയക്കുമരുന്ന് കടത്തും കുടിയേറ്റവും തടയാനെന്ന പേരിൽ കാനഡയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേലായിരുന്നു ട്രംപ് തീരുവ ചുമത്തിയത്. എന്നാൽ കോടതി വിധിയെ ‘അമേരിക്കൻ വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, 15% അധിക തീരുവ ചുമത്താൻ മറ്റ് വഴികൾ തേടുമെന്ന് ഭീഷണി മുഴക്കി.

പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓർഡറുകൾക്ക് അധികാരം വിട്ടുനൽകാതെ കോൺഗ്രസ് അതിന്റെ അവകാശങ്ങൾ വിനിയോഗിക്കേണ്ട സമയമാണിതെന്ന് ഡിംഗൽ പറഞ്ഞു. ഉടൻ തുറക്കാനിരിക്കുന്ന കാനഡ-അമേരിക്ക ബന്ധിപ്പിക്കുന്ന ഗോർഡി ഹാവ് പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന ട്രംപിന്റെ മുൻപത്തെ ഭീഷണിയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന്റെ ഏകപക്ഷീയമായ സാമ്പത്തിക പരിഷ്കാരങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.
