മിലാൻ: വിൻ്റർ ഗെയിംസിലെ ആവേശകരമായ ഫൈനലിൽ കാനഡയെ കീഴടക്കിയ യു.എസ് പുരുഷ ടീം ഐസ് ഹോക്കിയിൽ സ്വർണ മെഡൽ സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെത്തുടർന്ന് നടന്ന ഓവർടൈമിലാണ് യു.എസ് വിജയം സ്വന്തമാക്കിയത്. സ്കോർ യു.എസ് 2 – 1 കാനഡ (ഓവർടൈം). യു.എസിന്റെ ജാക്ക് ഹ്യൂസ് ഓവർടൈം ആരംഭിച്ച് 1:41 മിനിറ്റിൽ നിർണായക ഗോൾ നേടി. യു.എസിനായി മാറ്റ് ബോൾഡിയും കാനഡയ്ക്കായി കേൽ മക്കറും ഗോളുകൾ നേടി. 42 ഷോട്ടുകളിൽ 41 എണ്ണവും തടുത്തിട്ട ഗോൾകീപ്പർ കോണർ ഹെല്ലെബക്കിന്റെ മിന്നുന്ന പ്രകടനമാണ് യു.എസിനെ വിജയകിരീടം ചൂടിച്ചത്. മത്സരത്തിലുടനീളം 41 ഷോട്ടുകൾ ഉതിർത്ത് കാനഡ യുഎസ് ഗോൾപോസ്റ്റിനെ വിറപ്പിച്ചെങ്കിലും ഗോൾകീപ്പർ കോന്നർ ഹെല്ലിബക്കിന്റെ ഉജ്ജ്വലമായ പ്രകടനം യു.എസിനെ പിന്തുണച്ചു. ഓസ്റ്റൺ മാത്യൂസിന്റെ നേതൃത്വത്തിലിറങ്ങിയ യുഎസ് ടീം കൃത്യമായ ഇടവേളകളിൽ നടത്തിയ മുന്നേറ്റങ്ങൾ ഫലം കണ്ടു. കാനഡയുടെ ഗോൾകീപ്പർ ജോർഡൻ ബിന്നിങ്ടണും മത്സരത്തിൽ നിർണ്ണായകമായ പല സേവുകളും നടത്തി. പരിക്കേറ്റ ക്യാപ്റ്റൻ സിഡ്നി ക്രോസ്ബിയുടെ അഭാവം കാനഡയ്ക്ക് വലിയ തിരിച്ചടിയായി. സ്ലൊവാക്യയെ 6-1 ന് തോൽപ്പിച്ച ഫിൻലൻഡ് വെങ്കല മെഡൽ സ്വന്തമാക്കി.

1980-ലെ പ്രശസ്തമായ ‘മിറക്കിൾ ഓൺ ഐസ്’ വിജയത്തിന് ശേഷം ആദ്യമായാണ് യു.എസ് പുരുഷ ടീം ഒളിംപിക്സ് സ്വർണം നേടുന്നത്. കൃത്യം 46 വർഷങ്ങൾക്ക് ശേഷമാണ് അതേ തീയതിയിൽ തന്നെയാണ് ഈ ചരിത്ര വിജയം ആവർത്തിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ നടന്ന വനിതകളുടെ ഫൈനലിലും കാനഡയെ തോൽപ്പിച്ച് യു.എസ് സ്വർണം നേടിയിരുന്നു. ഈ വിജയത്തോടെ 2026 ഒളിംപിക്സ് മെഡൽ പട്ടികയിൽ യു.എസ് രണ്ടാംസ്ഥാനത്താണ്. 33 മെഡലുകളാണ് യു.എസ് സ്വന്തമാക്കിയത്. 41 മെഡലുകളുമായി നോർവേയാണ് ഒന്നാം സ്ഥാനത്ത്.
