സോൾ: ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കിം ജോങ് ഉൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ആണവായുധ ശേഖരം ശക്തിപ്പെടുത്തിയതിനും പ്രാദേശിക സ്വാധീനം ഉറപ്പിച്ചതിനും പാർട്ടി കോൺഗ്രസ് കിമ്മിനെ പ്രകീർത്തിച്ചു. അമേരിക്കൻ വൻകരയെ വരെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള ആണവായുധ പദ്ധതികളുമായി കിം മുന്നോട്ട് പോകുമെന്നാണ് സൂചന.
ഭരണതലപ്പത്ത് വൻ തലമുറമാറ്റത്തിനും പാർട്ടി കോൺഗ്രസ് തുടക്കമിട്ടു. കിമ്മിന്റെ വിശ്വസ്തനായിരുന്ന പാർലമെന്റ് അധ്യക്ഷൻ ചോയ് റ്യോങ് ഹേ ഉൾപ്പെടെയുള്ള പഴയകാല നേതാക്കളെ 138 അംഗ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. റഷ്യയുമായും ചൈനയുമായും ബന്ധം ദൃഢമാക്കുന്ന കിം, സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനാണ് വരും വർഷങ്ങളിൽ മുൻഗണന നൽകുന്നത്.

ദക്ഷിണ കൊറിയയെ സ്ഥിര ശത്രുവായി പ്രഖ്യാപിച്ച കിം, സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥരെയും ഭരണസമിതിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. റഷ്യയുമായുള്ള ആയുധ വ്യാപാരത്തിലൂടെ സാമ്പത്തിക നേട്ടം കൈവരിച്ച രാജ്യം, സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകിയാകും മുന്നോട്ട് പോകുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
