കീവ് : വ്ലാഡിമിർ പുട്ടിൻ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടതായി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി. റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കുന്നതിലൂടെ ലോകമഹായുദ്ധം പൂർണതോതിലാകുന്നത് തടയാനാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്നും സെലെൻസ്‌കി പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് വൊളോഡിമിർ സെലെൻസ്‌കി ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്‍റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമാണ് തന്‍റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. യുഎസിൽ നിന്ന് കൃത്യമായ സുരക്ഷാ ഉറപ്പുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും സെലെൻസ്‌കി അറിയിച്ചു. 1991ൽ രാജ്യം സ്വതന്ത്രമായപ്പോഴുള്ള അതിർത്തികൾ തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ റഷ്യൻ സൈന്യം ശക്തമായതിനാൽ ഇപ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കും. തങ്ങളുടെ സൈനിക ബലവും ആയുധങ്ങളും നിലവിൽ ഇതിന് പര്യാപ്തമല്ലെന്നും വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഡൊനെറ്റ്‌സ്ക്, ഖേർസൺ, സപ്പോറീഷ്യ മേഖലകളിലെ റഷ്യ പിടിച്ചടുക്കാത്ത ഭാഗങ്ങൾ വിട്ടുകൊടുക്കില്ലെന്നും വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
