വാഷിങ്ടൺ: ഇറക്കുമതി തീരുവകൾ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെത്തുടർന്ന് ഇവ നിർത്തലാക്കാൻ തീരുമാനിച്ച് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP). ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം ചുമത്തിയിരുന്ന നികുതികളാണ് പിൻവലിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ 12 മുതൽ താരിഫ് പിരിവ് ഔദ്യോഗികമായി അവസാനിപ്പിക്കും. ഇതോടെ ഡോണൾഡ് ട്രംപിന്റെ മുൻ ഉത്തരവുകൾ പ്രകാരമുള്ള എല്ലാ താരിഫ് കോഡുകളും റദ്ദാക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കോടതി ഉത്തരവിനെത്തുടർന്ന് പഴയ നികുതികൾ അസാധുവായതോടെ, പകരം 15% പുതിയ ആഗോള താരിഫ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. സുപ്രീം കോടതി വിധി വന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും നികുതി പിരിവ് തുടർന്നത് എന്തുകൊണ്ടാണെന്ന് സിബിപി വ്യക്തമാക്കിയിട്ടില്ല. കൂടാതെ, ഇറക്കുമതിക്കാർക്ക് നൽകേണ്ടി വരുന്ന റീഫണ്ടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഏജൻസി പുറത്തുവിട്ടിട്ടില്ല. അതേസമയം, സെക്ഷൻ 232, 301 എന്നിവ പ്രകാരം നിലവിലുള്ള മറ്റ് നികുതികൾ മാറ്റമില്ലാതെ തുടരും.

ഈ നികുതിയിനത്തിൽ ഏകദേശം 17,500 കോടി ഡോളർ യുഎസ് ഖജനാവിലേക്ക് എത്തിയതായാണ് കണക്കാക്കുന്നത്. പ്രതിദിനം 50 കോടി ഡോളറിലധികം വരുമാനമുണ്ടാക്കിയിരുന്ന ഈ നികുതികൾ നിയമവിരുദ്ധമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, വലിയൊരു തുക റീഫണ്ട് നൽകേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ മാർഗനിർദ്ദേശങ്ങൾ സിബിപി പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ടുകൾ.
