ഓട്ടവ: പാർലമെന്റ് ഹില്ലിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ജനശ്രദ്ധയാകർഷിച്ച് യുക്രേനിയൻ ഒളിമ്പ്യൻ വ്ലാഡിസ്ലാവ് ഹെറാസ്കെവിച്ചിന്റെ ‘വിലക്കപ്പെട്ട ഹെൽമെറ്റ്’. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പ്രതിഷേധ പ്രകടനം. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കായികതാരങ്ങളെയും പരിശീലകരെയും അനുസ്മരിച്ചുകൊണ്ട് ഹെൽമറ്റ് ധരിച്ചതിനാണ് ഹെറാസ്കെവിച്ചിനെ മിലാൻ വിന്റർ ഒളിമ്പിക്സിൽ നിന്ന് അയോഗ്യനാക്കിയത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) ഈ നടപടിയിൽ പ്രതിഷേധിച്ച് മുന്നൂറോളം പേരാണ് ഓട്ടവയിൽ ഒത്തുചേർന്നത്.
മരിച്ച സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഓർമ്മിക്കുന്നത് രാഷ്ട്രീയമല്ലെന്നും അത് മനോഹരമായ ആദരവാണെന്നും സെനറ്റർ റെബേക്ക പാറ്റേഴ്സൺ പറഞ്ഞു. ഐ.ഒ.സി.യുടെ തീരുമാനം ലജ്ജാകരമാണെന്നും അവർ കൂട്ടിച്ചേർത്തു. മെഡലുകളേക്കാൾ ഉപരിയായി രാജ്യത്തിന്റെ വേദന ലോകത്തിന് മുന്നിലെത്തിച്ച ഹെറാസ്കെവിച്ചിന്റെ ധീരതയെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു.

നാലാം വർഷത്തിലേക്ക് കടക്കുന്ന യുദ്ധത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. യുക്രെയ്നിന് കാനഡ നൽകുന്ന പിന്തുണ തുടരുമെന്ന് ചടങ്ങിൽ പങ്കെടുത്ത ലിബറൽ, കൺസർവേറ്റീവ് പാർട്ടി പ്രതിനിധികൾ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന 60-ഓളം പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ഓട്ടവയിലെ ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്.
