ഓട്ടവ : മെക്സിക്കോയിലെ സായുധ സംഘട്ടനങ്ങളെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ച് കനേഡിയൻ എയർലൈൻസ്. ക്രിമിനൽ സംഘത്തലവൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് പടിഞ്ഞാറൻ മെക്സിക്കോയിലുണ്ടായ അക്രമസംഭവങ്ങൾ ശാന്തമായ സാഹചര്യത്തിലാണ് എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ കമ്പനികൾ വീണ്ടും സർവീസ് തുടങ്ങിയത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. സ്ഥിതി ഓരോ ദിവസവും മാറിമറിയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ ആശയക്കുഴപ്പത്തിലാണെന്ന് ടിക്കറ്റ് ബുക്ക് ചെയ്ത പല കനേഡിയൻ യാത്രക്കാരും അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്തതിനാൽ ഇൻഷുറൻസ് തുക തിരികെ ലഭിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ട്. അതിനാൽ യാത്ര റദ്ദാക്കിയാൽ പണം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പലരും. വിമാന കമ്പനികൾ പരിമിതമായ ദിവസങ്ങളിലേക്ക് മാത്രം റീബുക്കിങ് സൗകര്യം നൽകുമ്പോൾ, തങ്ങളുടെ സുരക്ഷയും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ് വരും ആഴ്ചകളിൽ യാത്ര നിശ്ചയിച്ചവർ.
