കണ്ണൂർ : കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന കെഎസ് യു ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റേത് ഹീനമായ രാഷ്ട്രീയമാണെന്നും, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ഈ സംഭവം അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുമ്പോൾ ഒരു കൂട്ടം അക്രമികൾ നടത്തിയ ഈ വിളയാട്ടം കേവലം ഒരു പ്രതിഷേധ പ്രകടനമല്ലെന്നും, മറിച്ച് മന്ത്രിയെ ആക്രമിച്ച് പരിക്കേൽപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയുള്ള കേരളത്തിലെ നേട്ടങ്ങൾ ഔദ്യോഗിക ഏജൻസികൾ പോലും അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച്, അതിൽ നേരിട്ട് പങ്കില്ലാത്ത മന്ത്രിക്കെതിരെ ഇത്തരത്തിൽ ആക്രമണം അഴിച്ചുവിടുന്നത് രാഷ്ട്രീയമല്ല, മറിച്ച് രാഷ്ട്രീയ ആഭാസമായാണ് കാണാൻ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് പകരം അക്രമത്തിന്റെ പാത സ്വീകരിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി.
