ടൊറൻ്റോ : ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്‍റെ നയങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുന്നതായി പുതിയ സർവേ റിപ്പോർട്ട്. ഫോർഡിന്‍റെ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയും ഒൻ്റാരിയോ ലിബറൽ പാർട്ടിയും തമ്മിൽ കടുത്ത മത്സരം നടക്കുന്നതായി ലൈസൺ സ്ട്രാറ്റജീസ് നടത്തിയ സർവേ സൂചിപ്പിക്കുന്നു. നാളെ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ പിസികൾക്ക് ലിബറലുകളേക്കാൾ നാല് പോയിൻ്റ് ലീഡ് മാത്രമേ ഉള്ളൂവെന്ന് സർവേ കണ്ടത്തി.

ലൈസൺ സ്ട്രാറ്റജീസ് 1,000 ഒൻ്റാരിയോ നിവാസികളിൽ നടത്തിയ സർവേ പ്രകാരം ഇരുപാർട്ടികൾക്കുമുള്ള ജനപിന്തുണ യഥാക്രമം 40 ശതമാനവും 36 ശതമാനവുമാണ്. ഒക്ടോബറിൽ നടത്തിയ ഒരു സർവേയിൽ പിസികൾക്ക് 47 ശതമാനമായിരുന്നു പിന്തുണ. മാരിറ്റ് സ്റ്റൈൽസിന്‍റെ നേതൃത്വത്തിലുള്ള എൻഡിപിയുടെ ജനപിന്തുണ 17 ശതമാനമാണ്. അതേസമയം സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് പേരും പ്രീമിയർ ഡഗ് ഫോർഡിന്‍റെ പ്രവർത്തനം തെറ്റായ ദിശയിലാണെന്ന് പറഞ്ഞു. പ്രീമിയർ ചെയ്യുന്ന കാര്യങ്ങളോട് ധാരാളം ആളുകൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി 27 ന് നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഫോർഡ് തുടർച്ചയായി മൂന്നാം സർക്കാർ രൂപികരിച്ചു. പോൾ ചെയ്ത വോട്ടുകളുടെ 43% നേടിയാണ് ഫോർഡ് മൂന്നാം തവണയും പ്രീമിയർ പദവിയിലേക്ക് ചുവടുവച്ചത്. അതേസമയം പ്രവിശ്യാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ഒൻ്റാരിയോ ലിബറൽ പാർട്ടി ലീഡർ ബോണി ക്രോംബി രാജിവെച്ചിരുന്നു. ലിബറലുകൾ അവരുടെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. നവംബർ 21 ന് പുതിയൊരാളെ തിരഞ്ഞെടുക്കുന്നതുവരെ എംപിപി ജോൺ ഫ്രേസറാണ് അവരുടെ ഇടക്കാല നേതാവ്. അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പ് 2030-ൽ നടക്കും.
