ടൊറന്റോ: പാക്കിസ്ഥാനിൽ ഗവേഷണത്തിനെത്തിയ ടൊറന്റോ സർവകലാശാലാ പിഎച്ച്ഡി വിദ്യാർത്ഥി ഹംസ അഹമ്മദ് ഖാനെ പാക്കിസ്ഥാൻ അധികൃതർ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ രാജ്യ വിരുദ്ധ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് നടപടി. കനേഡിയൻ പൗരത്വമുള്ള ഹംസ, തന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഭാഗമായി വിദഗ്ധരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കഴിഞ്ഞ ഡിസംബറിൽ പാക്കിസ്ഥാനിൽ എത്തിയത്. ലാഹോറിലും ഇസ്‌ലാമാബാദിലും താമസിച്ച് വരികയായിരുന്ന ഹംസയെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാക്കിസ്ഥാനിലെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഹംസയെ കസ്റ്റഡിയിലെടുത്ത വിവരം കുടുംബം അറിയുന്നത്.ഹംസയുടെ എക്സ് (X), ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി പാക്കിസ്ഥാൻ സർക്കാർ സ്ഥാപനങ്ങൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വിദ്വേഷം പടർത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് അധികൃതർ ആരോപിക്കുന്നത്. പാക്കിസ്ഥാനിലെ 2016-ലെ ഇലക്ട്രോണിക് ക്രൈം ആക്ട് പ്രകാരമാണ് കേസ്. നിലവിൽ ലാഹോർ ഡിസ്ട്രിക്റ്റ് ജയിലിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച യാത്രയ്ക്കിടെ ഹംസയെ കാണാതായെന്നും ശനിയാഴ്ച മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കുടുംബം ആരോപിക്കുന്നു.

ജയിലിലെ സാഹചര്യം വളരെ മോശമാണെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ഹംസയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ വിദ്യാർത്ഥിയുടെ അറസ്റ്റിൽ ടൊറന്റോ സർവകലാശാല കടുത്ത ആശങ്ക രേഖപ്പെടുത്തി. ഹംസയുടെ സുരക്ഷയ്ക്കും മോചനത്തിനുമായി കനേഡിയൻ അധികൃതരുമായും കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. കാനഡയുടെ ഗ്ലോബൽ അഫയേഴ്സ് മന്ത്രാലയവും സംഭവം നിരീക്ഷിച്ചുവരികയാണ്.
