ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്ലാറ്റ്‌ഫോമിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി മാറി. 2014-ൽ ഇൻസ്റ്റഗ്രാമിൽ ഔദ്യോഗികമായി ചേർന്ന അദ്ദേഹം, കഴിഞ്ഞ 12 വർഷത്തിനിടെ ദശലക്ഷക്കണക്കിന് ആളുകളെയാണ് തന്റെ അക്കൗണ്ടിലേക്ക് ആകർഷിച്ചത്. നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒന്നായി ഇത് മാറിയിരിക്കുകയാണ്.
ആഗോളതലത്തിലെ പ്രമുഖ നേതാക്കളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ഈ നേട്ടം സ്വന്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്; 43.2 മില്യൺ ഫോളോവേഴ്‌സ് മാത്രമാണ് ട്രംപിനുള്ളത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 മില്യൺ), ബ്രസീൽ പ്രസിഡന്റ് ലുല (14.4 മില്യൺ), തുർക്കി പ്രസിഡന്റ് എർദോഗൻ (11.6 മില്യൺ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖർ. വാർത്താ ഏജൻസിയായ എഎൻഐ (ANI) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം അന്താരാഷ്ട്ര തലത്തിൽ മോദിയുടെ ജനപ്രീതി കുതിച്ചുയരുന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.

ഇന്ത്യയിലെ തന്റെ രാഷ്ട്രീയ എതിരാളികളെക്കാളും സഹപ്രവർത്തകരെക്കാളും ഏറെ മുന്നിലാണ് മോദി. ഇന്ത്യയിൽ മോദിക്ക് ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള നേതാവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് (16.1 മില്യൺ). കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 12.6 മില്യൺ ഫോളോവേഴ്‌സുമായി മൂന്നാം സ്ഥാനത്തുണ്ട്. സാധാരണക്കാരുമായി സംവദിക്കാനും തന്റെ ഭരണനേട്ടങ്ങൾ പങ്കുവെക്കാനും സോഷ്യൽ മീഡിയയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന നേതാവാണ് താനെന്ന് ഈ പുതിയ റെക്കോർഡിലൂടെ പ്രധാനമന്ത്രി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
