വിനിപെഗ്: മാനിറ്റോബയിൽ വർധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കുമെതിരെ പോരാടാൻ അത്യാധുനിക സംവിധാനങ്ങളോടെയുള്ള പുതിയ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചു. മാനിറ്റോബയുടെ ചരിത്രത്തിൽ ഇത്തരമൊരു ടാസ്‌ക്‌ഫോഴ്‌സ് ഇതാദ്യമാണെന്ന് പ്രവിശ്യാ ഭരണകൂടവും പൊലീസ് മേധാവികളും പറഞ്ഞു. സമൂഹത്തെയും വ്യക്തിജീവിതങ്ങളെയും തകർക്കുന്ന ലഹരിമരുന്ന് ശൃംഖലകളെ വേരോടെ പിഴുതെറിയുകയാണ് ഈ പ്രത്യേക സംഘത്തിന്റെ ലക്ഷ്യം.

സംഘടിത കുറ്റവാളി ശൃംഖലകൾ വിവിധ ദിശകളിൽ നിന്ന് മാനിറ്റോബയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. കൊക്കെയ്ൻ, ഫെന്റനൈൽ, പ്രത്യേകിച്ച് മെത്താംഫെറ്റാമൈൻ തുടങ്ങിയവയുടെ കടത്ത് തടയാൻ വിവരങ്ങളും തന്ത്രങ്ങളും ടാസ്‌ക്‌ഫോഴ്‌സ് പരസ്പരം പങ്കുവെക്കും. അതേസമയം ‘ഹാർലൻസ് ലോ’ (Harlan’s Law) നടപ്പിലാക്കുന്നത് ലഹരിമരുന്ന് ഉറവിടങ്ങൾ കണ്ടെത്താൻ പൊലീസിനെ സഹായിക്കുമെന്ന് സിംഗിംഗ് റെഡ് ബിയർ ഫൗണ്ടേഷൻ സ്ഥാപകൻ കൂടിയായ ജോസഫ് പറഞ്ഞു. ഒരാളുടെ മരണത്തിന് ഉത്തരവാദിയാകുമെന്ന് വരുമ്പോൾ ലഹരി വിൽക്കുന്നവർ പിടിക്കപ്പെടുമെന്ന് ഭയപ്പെടുമെന്നും അത് വലിയ മാഫിയകളെ കുടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നിയമപരമായ മാറ്റങ്ങൾ ലഹരി വിപത്തിനെ നേരിടുന്നതിൽ വലിയ വ്യത്യാസം കൊണ്ടുവരുമെന്ന് വിനിപെഗ് പൊലീസ് സർവീസ് (WPS) ചീഫ് ജീൻ ബോവേഴ്സ് അഭിപ്രായപ്പെട്ടു. ലഹരി വ്യാപാരത്തിൽ ഏർപ്പെടുന്നവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ഈ ടാസ്‌ക്‌ഫോഴ്‌സ് സഹായിക്കുമെന്ന് കാനഡയിലെ ഫെന്റനൈൽ സാർ കെവിൻ ബ്രോസോ ഉറപ്പുനൽകി.
