ഓട്ടവ: കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ അവസാനിച്ചുവെന്ന വാദം വിശ്വസിക്കാൻ പ്രയാസമാണെന്ന് മുൻ ദേശീയ സുരക്ഷാ-ഇന്റലിജൻസ് ഉപദേഷ്ടാവ് വിൻസെന്റ് റിഗ്ബി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ തന്നെ സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നില്ലെന്ന് നടിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ മക്ഗിൽ സർവകലാശാലയിൽ അധ്യാപകനായ റിഗ്ബി, ദേശീയ സുരക്ഷയും നയതന്ത്ര ബന്ധവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്താൻ കാനഡ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
കാനഡയിൽ ഇന്ത്യൻ ഏജന്റുമാർ നടത്തുന്ന ഭീഷണികളും അക്രമങ്ങളും നിലച്ചുവെന്ന് കഴിഞ്ഞ ദിവസം ഒരു ഫെഡറൽ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന സുരക്ഷാ വിദഗ്ധർക്കിടയിൽ വ്യാപകമായ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ തന്ത്രങ്ങൾ പെട്ടെന്ന് ഉപേക്ഷിച്ചുവെന്ന് കരുതുന്നതിൽ യുക്തിയില്ലെന്നും റിഗ്ബി ചോദ്യമുയർത്തി. ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങളെ നിസ്സാരവൽക്കരിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നീക്കങ്ങൾ സർക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചേക്കാമെന്ന് പൊളിറ്റിക്കൽ സയന്റിസ്റ്റ് സ്റ്റുവർട്ട് പ്രെസ്റ്റ് നിരീക്ഷിച്ചു. സർക്കാർ നൽകുന്ന ഉറപ്പുകളും കനേഡിയൻ ജനത നേരിട്ട് കാണുന്ന യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കാതെ ഇന്ത്യയുമായി അടുക്കുന്നത് ജനങ്ങൾക്കിടയിൽ സർക്കാരിനോടുള്ള വിശ്വാസം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
