മെക്സികോ സിറ്റി: മെക്സിക്കോയിലെ Puerto Vallartaയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കാനഡയുടെ ഏവിയേഷൻ റെഗുലേറ്റർ (CTA). മെക്സിക്കോയിൽ ലഹരിമരുന്ന് സംഘത്തലവൻ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷം കാരണമാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത്. എന്നാൽ സർവീസുകൾ പുനരാരംഭിച്ചിട്ടും യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിൽ എയർലൈനുകൾ വീഴ്ച വരുത്തിയെന്ന പരാതിയെത്തുടർന്നാണ് നടപടി. വിമാനക്കമ്പനികൾ നിയമപരമായ ഉത്തരവാദിത്തങ്ങൾ പാലിച്ചോ എന്ന് സിടിഎ പരിശോധിക്കും.
നിലവിലെ നിയമമനുസരിച്ച് വിമാനങ്ങൾ റദ്ദാക്കിയാൽ 48 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് സൗജന്യമായി മറ്റൊരു വിമാനം ഏർപ്പാടാക്കണം. വലിയ വിമാനക്കമ്പനികൾക്ക് ഇതിന് സാധിച്ചില്ലെങ്കിൽ മറ്റ് എയർലൈനുകൾ വഴിയെങ്കിലും യാത്രക്കാരെ നാട്ടിലെത്തിക്കാൻ ബാധ്യതയുണ്ട്. എന്നാൽ പല കനേഡിയൻ യാത്രക്കാരും ഒരാഴ്ചയായി മെക്സിക്കോയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫ്ലെയർ എയർലൈൻസ്, വെസ്റ്റ് ജെറ്റ് തുടങ്ങിയ കമ്പനികൾക്കെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ആറായിരത്തിലധികം കനേഡിയൻ പൗരന്മാരാണ് നിലവിൽ മെക്സിക്കോയിൽ ഉള്ളത്. വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചകൾക്ക് പിഴയുൾപ്പെടെയുള്ള കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. പല യാത്രക്കാരും സ്വന്തം ചിലവിൽ ടിക്കറ്റ് എടുത്താണ് ഇപ്പോൾ കാനഡയിലേക്ക് മടങ്ങുന്നത്. ഇവർ റെഗുലേറ്ററിന് ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണ്.
