മുംബൈ: കഴിഞ്ഞ ആഴ്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇറാനിലെ ആക്രമണ സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി വെളിപ്പെടുത്തി. എങ്കിലും, നിലവിലെ സംഘർഷ സാഹചര്യത്തിൽ കാനഡ നേരിട്ട് സൈനിക പങ്കാളിത്തം വഹിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിനായുള്ള സൈനിക തയ്യാറെടുപ്പുകളിലോ ആസൂത്രണത്തിലോ കാനഡ ഭാഗമായിരുന്നില്ലെന്നും, അതിനാൽ വരും ദിവസങ്ങളിലും സൈനികപരമായ ഇടപെടലുകൾ കാനഡയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുംബൈയിൽ ഇന്ത്യൻ മാധ്യമപ്രവർത്തക ഷെറിൻ ഭാനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടിക്ക് (ഓപ്പറേഷൻ എപ്പിക് ഫ്യൂറി) കാനഡ പൂർണ്ണ പിന്തുണയറിയിക്കുന്നതായി ശനിയാഴ്ച കാർണിയും വിദേശകാര്യ മന്ത്രി അനിത ആനന്ദും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ലോകത്ത് മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാനെന്നും അവരെ ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
