ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായി വിവിധ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരേ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇറാന്റെ സായുധസേനയായ ഐആർജിസി(ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്‌സ്). ക്രിമിനലുകളായ യുഎസ് സൈന്യത്തിനും കുട്ടികളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനുമെതിരേ ‘ഓപ്പേറഷൻ ട്രൂ പ്രോമിസ്-4’ എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചതായും ഐആർജിസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ശത്രുവിനെ പരാജയപ്പെടുന്നത് വരെ സൈനിക നടപടിയും മിസൈൽ, ഡ്രോൺ ആക്രമണങ്ങളും തുടരുമെന്നും ഐആർജിസി ആവർത്തിച്ചു.

പശ്ചിമേഷ്യയിലെ എല്ലാ ഇസ്രയേലി, അമേരിക്കൻ താവളങ്ങളും ഇറാന്റെ ശക്തമായ ആക്രമണത്തിനിരയായെന്നാണ് ഐആർജിസിയുടെ അവകാശവാദം. ശത്രുവിനെ പരാജയപ്പെടുത്തുന്നത് വരെ ഇത് തുടരും. മേഖലയിലെ എല്ലാ യുഎസ് ആസ്തികളും ഇറാൻ സൈന്യത്തിന്റെ ലക്ഷ്യങ്ങളായി കണക്കാക്കുകയാണെന്നും ഐആർജിസി വ്യക്തമാക്കി.
