ന്യൂഡൽഹി: യുഎസ്-ഇസ്രയേൽ സൈന്യം ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളിലും അതിനെ തുടർന്ന് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിലും ആശങ്കയറിയിച്ച് ഇന്ത്യ. രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. യുഎസും ഇസ്രയേലും സംയുക്തമായി ഇറാന് നേരേ ആക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യയിൽ സ്ഥിതി രൂക്ഷമായത്. ഇറാനിലെയും ഗൾഫ് മേഖലയിലെയും സമീപകാല സംഭവവികാസങ്ങളിൽ ഇന്ത്യ അതീവ ആശങ്കാകുലരാണ്.

എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സ്ഥിതി വഷളാക്കുന്നത് ഒഴിവാക്കണമെന്നും പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ചർച്ചചെയ്തും നയതന്ത്രവഴികളിലൂടെയും സംഘർഷം ലഘൂകരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കണമെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരം മാനിക്കപ്പെടണമെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുമായി അധികൃതർ ബന്ധപ്പെടുന്നുണ്ടെങ്കിലും പൗരന്മാർക്ക് ജാഗ്രത പാലിക്കാനും പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും നിർദേശങ്ങൾ നൽകിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
