ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി സംയുക്ത സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ വക്താക്കൾ. ടെഹ്‌റാനിലെ ഖമനയിയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഖമനയി സുരക്ഷിതനാണെന്നും ശത്രുക്കൾ മനഃശാസ്ത്രപരമായ യുദ്ധം നടത്തുകയാണെന്നും ഇറാൻ ഭരണകൂടം പ്രതികരിച്ചു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഈ വൻ വ്യോമാക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെടുകയും 700-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം. തെക്കൻ ഇറാനിലെ ഒരു ഗേൾസ് സ്കൂളിലുണ്ടായ സ്ഫോടനത്തിൽ 80-ഓളം വിദ്യാർത്ഥിനികൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവ-സൈനിക ശേഷി തകർക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും, ഇറാന്റെ ഏകാധിപത്യത്തിൽ നിന്ന് മുക്തി നേടാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ആഹ്വാനം ചെയ്തു.

അതേസമയം, ഇറാൻ നടത്തിയ മിസൈൽ തിരിച്ചടി മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തു. ഇതോടെ മേഖലയിലെ വ്യോമപാതകൾ പലതും അടച്ചു. സംഘർഷം ലഘൂകരിക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഖമനയി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.
