ടെൽ അവീവ്: ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകൾ ഉണ്ടെങ്കിൽ അതൊഴിവാക്കണമെന്ന് ജനുവരിയിൽ മുഹമ്മദ് പാക്പൂർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്ക് എക്കാലത്തെയും കൂടുതൽ സജ്ജമായി നിൽക്കുന്നതായും പാക്പൂർ പറഞ്ഞു.

ഇറാനിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടതായി ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഇറാനിയൻ പ്രക്ഷോഭകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കുന്നതിനാണ് സൈനിക നടപടികളെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു.
