ഓട്ടവ: മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യത്തെത്തുടർന്ന് മാർച്ച് ആദ്യവാരം വരെയുള്ള ഇസ്രയേൽ, ദുബായ് സർവീസുകൾ റദ്ദാക്കി എയർ കാനഡ. നിലവിലെ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. കാനഡയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 8 വരെയും ദുബായിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 3 വരെയും നിർത്തിവച്ചതായി എയർലൈൻ അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മാറ്റങ്ങൾക്കനുസരിച്ച് വിമാന സമയക്രമത്തിൽ ഇനിയും പരിഷ്കാരങ്ങൾ വരുത്തുമെന്നും എയർ കാനഡ വ്യക്തമാക്കി. യാത്രക്കാർക്ക് ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ശനിയാഴ്ച ഇറാനുനേരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിലുടനീളമുള്ള വ്യോമഗതാഗതത്തെ പൂർണ്ണമായും തകിടം മറിച്ചു. മേഖലയിലെ വിവിധ രാജ്യങ്ങൾ വ്യോമപാത അടയ്ക്കുകയും ലോകത്തിലെ പ്രധാന കണക്റ്റിങ് എയർപോർട്ടുകൾ പ്രവർത്തനം നിർത്തുകയും ചെയ്തതോടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളിൽ കുടുങ്ങിയത്. ഇസ്രയേൽ, ഖത്തർ, സിറിയ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.
