ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ വിമാന സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനക്കമ്പനികളിൽനിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുകയും യാത്ര ഉറപ്പാക്കുകയും ചെയ്തവരല്ലാതെ മറ്റാരും വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.
ഇന്ന് വൈകുന്നേരം മുതൽ ചില വിമാന സർവീസുകൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. നേരത്തെ ബുക്കു ചെയ്ത യാത്രക്കാർക്കാണ് മുൻഗണന. യാത്ര ചെയ്യാൻ റീബുക്ക് ചെയ്തവരെ എമിറേറ്റ്‌സ് നേരിട്ട് ബന്ധപ്പെടും. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് കമ്പനി അഭ്യർഥിച്ചു.

മറ്റെല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചിരിക്കുകയാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അതിനനുസരിച്ച് വിമാന ഷെഡ്യൂളുകൾ തയാറാക്കുമെന്നും കമ്പനി അറിയിച്ചു. ഇത്തിഹാദ് എയർവേയ്‌സിന്റെ 15 യാത്രാ വിമാനങ്ങൾ അബുദാബിയിൽ നിന്ന് സർവീസ് ആരംഭിച്ചു. യുദ്ധം തുടങ്ങിയത് മുതൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനാണിത്. ഫ്ലൈദുബായ് ചില സർവീസുകൾ ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് വെബ്സൈറ്റ് പരിശോധിക്കണമെന്ന് കമ്പനി യാത്രക്കാരോട് അഭ്യർഥിച്ചു.
