കീവ്: റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളുടെ വേദി മാറ്റിയേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി. ഈ ആഴ്ച അബുദാബിയിൽ നടക്കാനിരുന്ന ചർച്ചകൾ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കാരണം സ്വിറ്റ്‌സർലൻഡിലേക്കോ തുർക്കിയിലേക്കോ മാറ്റാനാണ് ആലോചന. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളുടെ വേദി അബുദാബിയായിരിക്കുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നെങ്കിലും നിലവിലെ യുദ്ധസാഹചര്യത്തിൽ അവിടെ ചർച്ചകൾ നടത്താൻ പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് സെലെൻസ്‌കി വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ യുക്രെയ്നിലേക്കുള്ള വ്യോമപ്രതിരോധ മിസൈലുകളുടെ വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. നിലവിൽ ആയുധ വിതരണത്തിൽ തടസ്സങ്ങളില്ലെങ്കിലും, ആക്രമണങ്ങൾ നീണ്ടുപോയാൽ വിതരണത്തിന്റെ അളവ് കുറഞ്ഞേക്കാം. റഷ്യ യുക്രെയ്നിന്റെ ജലവിതരണ ശൃംഖലകൾ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടരുകയാണെന്നും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

അതിനിടെ, ഇറാനിയൻ ഡ്രോണുകളെ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളെ സഹായിക്കുന്നതിനായി യുക്രെയ്നിൽ നിന്നുള്ള വിദഗ്ധരെ എത്തിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത്തരമൊരു സഹായത്തിനായി ബ്രിട്ടനിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ തനിക്ക് നേരിട്ട് അഭ്യർത്ഥനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സെലെൻസ്‌കി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാനായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുമ്പോഴും മിഡിൽ ഈസ്റ്റിലെ സാഹചര്യം ലോകശ്രദ്ധ തിരിച്ചുവിടുന്നതിൽ യുക്രെയ്ൻ ആശങ്കാകുലരാണ്.
