ന്യൂഡൽഹി: കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. “നമ്മൾ ഒരൊറ്റ കുടുംബമാണ്” എന്ന് മോദിക്കൊപ്പം നിന്നുകൊണ്ട് കാർണി പ്രഖ്യാപിച്ചു. മോദി ക്ഷണം സ്വീകരിച്ചെങ്കിലും സന്ദർശന തീയതി നിശ്ചയിച്ചിട്ടില്ല. ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ 550 കോടി ഡോളറിന്റെ പത്തോളം വാണിജ്യ കരാറുകളിലും ഊർജ്ജം, കൃത്രിമ ബുദ്ധി (AI) തുടങ്ങിയ മേഖലകളിലെ അഞ്ച് ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
അതേസമയം, ഇന്ത്യ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നില്ലെന്ന സർക്കാർ ഉദ്യോഗസ്ഥന്റെ പരാമർശത്തെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് തള്ളി. വിദേശ ഇടപെടലുകൾ തടയാൻ കർശനമായ നിയന്ത്രണങ്ങൾ കാനഡ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. ഈ വിഷയത്തിൽ സിഖ് സമൂഹത്തിൽ നിന്നും രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. അതിർത്തി കടന്നുള്ള അടിച്ചമർത്തലുകൾക്കെതിരെ കാനഡ നടപടി തുടരുമെന്ന് കാർണിയും മോദിയെ അറിയിച്ചു.

സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഈ വർഷാവസാനത്തോടെ പൂർത്തിയാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാസ്കാച്വാൻ ആസ്ഥാനമായുള്ള Cameco കമ്പനി ഇന്ത്യയ്ക്ക് യുറേനിയം നൽകുന്ന 260 കോടി ഡോളറിന്റെ കരാറാണ്. 2027 മുതൽ 2035 വരെ ഇന്ത്യയുടെ സിവിൽ ആണവ ആവശ്യങ്ങൾക്കായി യുറേനിയം ലഭ്യമാക്കുന്ന ഈ കരാർ ഇരുരാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ നിർണ്ണായകമാകുമെന്ന് മോദി വിശേഷിപ്പിച്ചു.
