വിനിപെഗ്: പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ വിനിപെഗ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ജേസൺ പോൾ റിൻഡാൽ (55) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) മുസ്‌ലിം, ജൂത വിഭാഗങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മാനിറ്റോബയിലെ ആർ.സി.എം.പി ഫെഡറൽ പൊലീസിങ്ങിന്റെ നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജനുവരി 16-നാണ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

പൊതുപ്രവർത്തകർക്കും ഭരണാധികാരികൾക്കും നേരെയുള്ള സുരക്ഷാ വെല്ലുവിളികൾ ആഗോളതലത്തിലും കാനഡയിലും വർധിച്ചുവരികയാണെന്നും ഈ സാഹചര്യത്തിൽ അതീവ ജാഗ്രത ആവശ്യമാണെന്നും ദേശീയ പൊലീസ് സേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഫെബ്രുവരി 13-നാണ് ജേസൺ പോളിനെ പൊലീസ് പിടികൂടിയത്. വധഭീഷണി മുഴക്കിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇയാളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. മാർച്ച് 13-ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.
