മൺട്രിയോൾ : നഗരത്തിലെ ലാച്ചൈൻ ബറോയിലെ അപ്പാർട്ട്മെൻ്റിൽ വിഷവാതകം ശ്വസിച്ച് യുവതി മരിച്ചതായി മൺട്രിയോൾ പൊലീസ് റിപ്പോർട്ട് ചെയ്തു. സെൻ്റ്-ജോസഫ് ബൊളിവാർഡിൽ രാവിലെ 10:30 ഓടെയാണ് സംഭവം. അതേസമയം രക്ഷാപ്രവർത്തനത്തിനായി കെട്ടിടത്തിലെത്തിയ മൂന്ന് മൺട്രിയോൾ പൊലീസ് ഉദ്യോഗസ്ഥരെ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പാർട്ട്മെൻ്റിൽ നിറമില്ലാത്തതും കത്തുന്നതുമായ ഫോസ്ഫൈനിന്‍റെ അംശം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ ബെയിലിഫ് ഉദ്യോഗസ്ഥർ 36 വയസ്സുള്ള യുവതിയെ കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി മൺട്രിയോൾ പൊലീസ് വക്താവ് ജീൻ-പിയറി ബ്രബാൻ്റ് അറിയിച്ചു. അതേസമയം അപ്പാർട്ട്മെൻ്റിൽ പ്രവേശിച്ച ഒരു ഉദ്യോഗസ്ഥൻ ബോധം നഷ്ടപ്പെട്ടു കുഴഞ്ഞുവീണു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് തലകറക്കം അനുഭവപ്പെട്ടെങ്കിലും ബോധം നഷ്ടപ്പെട്ടില്ല. ഉദ്യോഗസ്ഥരുടെ ആരുടെയും ജീവൻ അപകടത്തിലല്ല.

വിഷവാതകം നിറഞ്ഞ കെട്ടിടം ഒഴിപ്പിച്ചു. 10 താമസക്കാരെ മാറ്റിപ്പാർപ്പിച്ചതായി ജീൻ-പിയറി ബ്രബാൻ്റ് പറഞ്ഞു. അപ്പാർട്ട്മെൻ്റിൽ വായുസഞ്ചാരം ഒരുക്കിയ ശേഷം, വൈകുന്നേരം 4 മണിയോടെ ഇവരിൽ രണ്ടുപേർ ഒഴികെ മറ്റെല്ലാവർക്കും വീടുകളിലേക്ക് മടങ്ങാൻ അനുവാദം നൽകിയിട്ടുണ്ട്. അന്വേഷണം തുടരുന്നു.
