തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകുന്നതിനായി സിപിഎം സംസ്ഥാന സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. ജനറൽ സെക്രട്ടറി എംഎ ബേബിയും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായ പട്ടിക സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം തേടുകയാണ് ഇന്നത്തെ പ്രധാന അജണ്ട. കണ്ണൂർ, പാലക്കാട്, ആലപ്പുഴ, ഇടുക്കി ഉൾപ്പെടെ പല ജില്ലകളിലും ജില്ലാ കമ്മിറ്റികൾ നിർദേശിച്ച പട്ടികയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ തന്നെ ചില തിരുത്തലുകൾ വരുത്തിയിരുന്നു.
പേരാവൂരിൽ കെകെ ശൈലജയെയും തളിപ്പറമ്പിൽ പികെ ശ്യാമളയെയും മത്സരിപ്പിക്കാൻ സെക്രട്ടേറിയറ്റിൽ ധാരണയായെങ്കിലും ഈ തീരുമാനങ്ങളിൽ സംസ്ഥാന സമിതിയിൽ എതിർപ്പ് ഉയരാൻ സാധ്യതയുണ്ട്. ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണി തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാൽ കെ.കെ. ജയചന്ദ്രൻ മതിയെന്ന സെക്രട്ടേറിയറ്റ് തീരുമാനം സമിതിയിൽ ചർച്ചയാകും. എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര, പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവും യോഗം വിശദമായി പരിശോധിക്കും.

പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും മുതിർന്ന നേതാക്കളുടെ അതൃപ്തിയും ഇന്നത്തെ യോഗത്തിൽ ഗൗരവകരമായ ചർച്ചകൾക്ക് വഴിവെക്കും. പാർട്ടി അവഗണനയിൽ മനംമടുത്ത് മുതിർന്ന നേതാവ് ജി. സുധാകരൻ അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി പട്ടികയിൽ ഇനിയും അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
