മുംബൈ: കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട കനത്ത തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ രൂപയും ഓഹരി വിപണിയും ശക്തമായി തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ 48 പൈസയുടെ നേട്ടം സ്വന്തമാക്കിയ രൂപയുടെ മൂല്യം 91.57-ലേക്ക് ഉയർന്നു. രൂപയുടെ മൂല്യം 93-ലേക്ക് കൂപ്പുകുത്തുമോ എന്ന ആശങ്ക നിലനിൽക്കെയാണ് ഈ ആശ്വാസകരമായ മാറ്റം. ബുധനാഴ്ച രൂപ 92.05 എന്ന റെക്കോർഡ് താഴ്ചയിലാണ് ക്ലോസ് ചെയ്തിരുന്നത്.
പശ്ചിമേഷ്യൻ സംഘർഷം, ക്രൂഡ് ഓയിൽ വിലയിലെ വർധന, വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ചത് എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ രൂപയ്ക്ക് തിരിച്ചടിയായത്. നിലവിൽ ബ്രെൻഡ് ക്രൂഡ് വില ബാരലിന് 83 ഡോളറിന് മുകളിൽ തുടരുന്നുണ്ടെങ്കിലും ആഗോള വിപണിയിലെ അനുകൂല തരംഗമാണ് രൂപയ്ക്ക് കരുത്തായത്. ഏഷ്യൻ വിപണികളിലെ ഉണർവ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചതോടെ നിക്ഷേപകർ വീണ്ടും സജീവമായി.

രണ്ടു ദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണിയും ഇന്ന് പച്ചതൊട്ടു. ബിഎസ്ഇ സെൻസെക്‌സ് 472 പോയിന്റ് മുന്നേറി നിക്ഷേപകർക്ക് ആശ്വാസം പകർന്നു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്സിഎൽ ടെക് ഉൾപ്പെടെയുള്ളവ നഷ്ടം നേരിട്ടു. കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങാനുള്ള നിക്ഷേപകരുടെ താൽപ്പര്യവും വിപണിയിലെ കുതിപ്പിന് കാരണമായി. വരും ദിവസങ്ങളിൽ പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിപണിയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
