വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്ന നിർണ്ണായക സാഹചര്യത്തിൽ, ആണവശേഷിയുള്ള ‘മിനുട്ട്മാൻ III’ ഭൂഖണ്ഡാന്തര മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ഹിരോഷിമയിൽ പ്രയോഗിച്ച ബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള യുദ്ധമുനകൾ വഹിക്കാൻ ഇതിനാകും. പതിവ് പരീക്ഷണമാണെന്ന് യുഎസ് വിശദീകരിക്കുമ്പോഴും, ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്കിടയിൽ നടന്ന ഈ നീക്കം ശത്രുരാജ്യങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
മണിക്കൂറിൽ 15,000 മൈലിലധികം വേഗതയുള്ള ഈ മിസൈൽ പരീക്ഷണം കാലിഫോർണിയയിലെ വാൻഡൻബെർഗ് ബേസിലാണ് നടന്നത്. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമാണ്. വ്യാഴാഴ്ച ഇസ്രയേലിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം അഴിച്ചുവിട്ടതോടെ ദശലക്ഷക്കണക്കിന് ആളുകൾ ബോംബ് ഷെൽട്ടറുകളിലേക്ക് മാറി. പശ്ചിമേഷ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയാണ്.

ഇതിനിടെ, ഇറാനെതിരായ സൈനിക നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം യുഎസ് സെനറ്റിൽ പരാജയപ്പെട്ടു. സൈനിക നീക്കത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി വേണമെന്ന പ്രമേയം റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ടിനിട്ട് തള്ളുകയായിരുന്നു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുമ്പോഴും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധാധികാരങ്ങൾ മാറ്റമില്ലാതെ തുടരും. അമേരിക്കയുടെ മിസൈൽ പരീക്ഷണവും സെനറ്റിലെ ഈ തീരുമാനവും യുദ്ധം കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
