ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവച്ചു. മൂന്നര വര്‍ഷം പശ്ചിമ ബംഗാളിന്റെ ഗവർണർ പദവി അലങ്കരിച്ച ആനന്ദബോസിന്റെ അപ്രതീക്ഷിത രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സി.വി. ആനന്ദബോസ് കോട്ടയം സ്വദേശിയാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്. ഗവർണർ സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സി.വി. ആനന്ദബോസ് കോട്ടയം സ്വദേശിയാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്.

മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിക്കുന്നതിനിടെയാണ് അദ്ദേഹത്തെ പശ്ചിമ ബംഗാൾ ഗവർണറാകുന്നത്. ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും അഡീഷണൽ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവർത്തിച്ചിരുന്നു. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയർമാനായിരുന്നു. തമിഴ്നാട് ഗവർണർ ആർ.എൻ. രവിയായിരിക്കും പുതിയ പശ്ചിമ ബംഗാൾ ഗവർണറെന്നാണ് റിപ്പോർട്ടുകൾ.
സി.വി. ആന്ദബോസ് രാജിവെച്ചെന്ന് വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത് എന്ന കാര്യം അറിയില്ലെങ്കിലും നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രിയിൽനിന്ന് ഗവർണർക്ക് സമ്മർദ്ദമുണ്ടായേക്കാമെന്ന് അവർ പറഞ്ഞു.തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി എന്നെ അറിയിച്ചു. കീഴ്വഴക്കം അനുസരിച്ച് അദ്ദേഹം എന്നോട് ഇക്കാര്യത്തിൽ ഒരു കൂടിയാലോചന നടത്തിയിട്ടില്ല. ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തുകയും ഫെഡറൽ ഘടനയുടെ ആത്മാവിനെ തകർക്കുകയും ചെയ്യുന്നുമെന്ന് മമത എക്സിൽ കുറിച്ചു.
