ഓട്ടവ: ഇറാൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളെ സഹായിക്കുന്നതിനെക്കുറിച്ച് സഖ്യകക്ഷികൾ ചർച്ചകൾ നടത്തിവരികയാണെന്ന് പ്രതിരോധ മേധാവി ജനറൽ ജെന്നി കരിഗ്നൻ. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി സഖ്യസേനകളിലെ സൈനിക മേധാവികൾ വെള്ളിയാഴ്ച യോഗം ചേരുമെന്നും കനേഡിയൻ സായുധ സേന ഇതുമായി ബന്ധപ്പെട്ട ശുപാർശകൾ ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കുമെന്നും അവർ അറിയിച്ചു. ഗൾഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കാനഡയുടെ പങ്കാളിത്തം സംബന്ധിച്ച നിർണ്ണായക നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ഗൾഫ് രാജ്യങ്ങൾക്ക് നൽകുന്ന പിന്തുണയുടെ സ്വഭാവം എന്തായിരിക്കുമെന്ന് ജനറൽ കാരിഗ്നാൻ വ്യക്ത മാക്കിയില്ലെങ്കിലും, ഇറാനെതിരായ യുദ്ധത്തിൽ കാനഡ നിലവിൽ ഭാഗമല്ലെന്ന് അവർ സ്ഥിരീകരിച്ചു. കൂടാതെ, ഇപ്പോൾ നടക്കുന്ന ചർച്ചകൾ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) എന്ന സൈനിക നീക്കത്തിൽ പങ്കുചേരുന്നതിനെക്കുറിച്ചല്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സൈന്യത്തെ വിന്യസിക്കുന്നതിന് മുൻപായി പാർലമെൻ്റിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, സൈനിക പങ്കാളിത്തത്തിനുള്ള സാധ്യത കാനഡ പൂർണ്ണമായും തള്ളിക്കളയുന്നില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിരുന്നു. ഭാവിയിലെ പങ്കാളിത്തത്തെക്കുറിച്ച് ഇപ്പോൾ കൃത്യമായി പറയാനാകില്ലെങ്കിലും, സഖ്യകക്ഷികൾക്കൊപ്പം കാനഡ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
