വാഷിങ്ടൺ: സ്മാർട്ട്‌ഫോണുകൾ മുതൽ മിസൈലുകൾ വരെയുള്ള സാങ്കേതികവിദ്യകൾക്ക് ആവശ്യമായ ലിഥിയം, കൊബാൾട്ട് തുടങ്ങിയ ധാതുക്കളുടെ ആവശ്യം 2030-ഓടെ മൂന്നിരട്ടിയാകുമെന്ന് യുഎൻ രാഷ്ട്രീയകാര്യ മേധാവി റോസ്മേരി ഡികാർലോ. 2023-ൽ മാത്രം 2.5 ലക്ഷം കോടി ഡോളറിന്റെ വ്യാപാരം നടന്ന ഈ മേഖല, ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ഊർജ്ജ പരിവർത്തനത്തിന്റെയും നിർണായക ഘടകമായി മാറിയിരിക്കുകയാണ്.
യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതി യോഗത്തിൽ, വിഭവങ്ങൾക്കായി ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് അമേരിക്ക വ്യക്തമാക്കി. ചൈനയുടെ വിപണി ആധിപത്യം മറികടക്കാൻ സഖ്യകക്ഷികളുമായി ചേർന്ന് പുതിയ വ്യാപാര ബ്ലോക്ക് രൂപീകരിക്കാനും വെനസ്വേല, കോംഗോ തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിക്കാനും ട്രംപ് ഭരണകൂടം നീക്കങ്ങൾ നടത്തുന്നുണ്ട്.

അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കണമെന്ന ചൈനയുടെ ആവശ്യത്തിൽ ഖനന വരുമാനം സായുധ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് കോംഗോ പ്രതിനിധി വ്യക്തമാക്കി. വരും ദശകങ്ങളിൽ ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തർക്കവിഷയമായി ഈ ധാതുസമ്പത്ത് മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
