ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റിയിലെ അംഗമാണ് അനുമതിയില്ലാതെ ലൈവ് ഇട്ടത്. ലൈവ് പങ്കുവെച്ചപ്പോൾ മഞ്ഞുരുകിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് സുധാകരന്റെ അറിവോടെയായിരുന്നല്ല എന്നാണ് വിവരം.

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിൽ ജി. സുധാകരൻ പങ്കെടുക്കുമോ, സിപിഎമ്മും തമ്മിലുള്ള മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമോ എന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. മന്ത്രി മുഹമ്മദ് റിയാസ് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സുധാകരൻ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലൈവ് സംപ്രേഷണം അടക്കം പിൻവലിച്ചത് അതൃപ്തി മാറാത്തതിനെ തുടർന്നാണെന്നാണ് ആരോപണം.
