പാലക്കാട്: ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി മത്സരിക്കില്ല. കൃഷ്ണൻ കുട്ടിയ്ക്ക് പകരം സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണ. മണ്ഡലം, ജില്ല കമ്മിറ്റികൾ നിർദേശിച്ചത് ഒരൊറ്റ പേര് മാത്രമാണെന്നാണ് ലഭ്യമാകുന്ന വിവരം. ചെറുപ്പക്കാർക്ക് അവസരം നൽകണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. മുൻ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ മുരുകദാസ് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത് ഇതാദ്യമാണ്. പാലക്കാട്ടെ സിപിഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നിർണായക തീരുമാനം ഇന്ന് നടക്കുന്ന ജില്ലാ കൗൺസിലിൽ ഉണ്ടാകുമെന്നാണ് സൂചന. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ തന്നെ മൂന്നാമതും മത്സരിച്ചേക്കും.

മൂന്നാം ടേം നൽകണമെന്ന് ജില്ലാ കൗൺസിലിൽ തീരുമാനിച്ച് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് അനുമതിക്കായി വിടാൻ ധാരണയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഹ്സിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് സിപിഎമ്മിൻ്റെയും താത്പര്യം. മുഹ്സിനൊപ്പം പന്ന്യൻ രവീന്ദ്രൻ, പിപി സുനീർ എന്നിവരുടെ പേരുകൾ പട്ടാമ്പി മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. മണ്ണാർക്കാട് പൊതുസ്വതന്ത്രനായി മൻസിൽ ബക്കറിനെ സ്ഥാനാർഥിയാക്കാനാണ് സിപിഐ നീക്കം.
