ഓട്ടവ: കാനഡയിൽ ഈ വർഷത്തെ ഡേലൈറ്റ് സേവിങ് ടൈം ആരംഭിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് രാജ്യത്തെ ഭൂരിഭാഗം പ്രവിശ്യകളിലും ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് നീങ്ങി. ഓരോ വർഷവും രണ്ട് തവണ ക്ലോക്കിലെ സമയം മാറ്റുന്നത് ചിലർക്ക് സീസണുകളുടെ മാറ്റത്തെ സൂചിപ്പിക്കുന്ന ഒന്നാണെങ്കിലും, ഭൂരിഭാഗം ആളുകൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഉറക്കക്കുറവ് മൂലം അനുഭവപ്പെടുന്ന ക്ഷീണം, വളർത്തുമൃഗങ്ങളുടെ ദിനചര്യകളിലുണ്ടാകുന്ന മാറ്റങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ ഇതിന്റെ ദോഷഫലങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സസ്കാച്വാൻ , യൂക്കോൺ എന്നീവിടങ്ങളിൽ ഈ സമയമാറ്റം ബാധകമല്ല, അവർ വർഷം മുഴുവനും ഒരേ സ്റ്റാൻഡേർഡ് സമയം തന്നെയാണ് പിന്തുടരുന്നത്. സമയമാറ്റം വരുത്തുന്ന പ്രവിശ്യകളിൽ സ്മാർട്ട് ഫോണുകളിൽ സമയം തനിയെ മാറുമെങ്കിലും, ക്ലോക്കുകളിലും മറ്റും സമയം മാറ്റി വെക്കേണ്ടതുണ്ട്. പെട്ടെന്നുള്ള ഈ സമയമാറ്റം വാഹനാപകടങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വർധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്ന് യോർക്ക് യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രൊഫസർ പട്രീഷ്യ ലക്കിൻ-തോമസ് മുന്നറിയിപ്പ് നൽകുന്നു. യുദ്ധകാലത്തെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി 1918-ലാണ് കാനഡയിൽ ഡേലൈറ്റ് സേവിങ് ടൈം ഔദ്യോഗികമായി അവതരിപ്പിച്ചത്.
ഈ വർഷം നവംബർ ഒന്നിന് ക്ലോക്കിലെ സമയം പിന്നോട്ട് മാറ്റില്ലെന്നും ബ്രിട്ടിഷ് കൊളംമ്പിയ ഇനി മുതൽ സ്ഥിരമായി ഡേലൈറ്റ് സേവിങ് ടൈം തന്നെ പിന്തുടരുമെന്നും പ്രീമിയർ ഡേവിഡ് എ ബി പ്രഖ്യാപിച്ചിരുന്നു. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഈ സമ്പ്രദായം നിർത്തലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
