വാഷിങ്ടൺ ഡി.സി: വാഷിങ്ടൺ ഡി.സി രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ ചിത്രീകരിച്ച നൃത്ത വിഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വ്യാപക വിമർശനം. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിമർശനത്തിന് കാരണമായത്.
ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ ‘ഡോണ്ട് റഷ് ചലഞ്ച്’ എന്ന പേരിൽ നൃത്തം ചെയ്ത വിഡിയോയാണ് ഇന്ത്യൻ വംശജർക്ക് വിനയായത്. വിഡിയോ പങ്കുവെച്ച് അക്കൗണ്ട് ഉൾപ്പെടെ ഡിലീറ്റ് ചെയ്തെങ്കിലും മറ്റ് പലരുടെയും അക്കൗണ്ടുകളിലൂടെ വിഡിയോ പ്രചരിക്കുന്നുണ്ട്. പലരും സംഭവത്തിൽ വംശീയ അധിക്ഷേപം ഉൾപ്പെടെയുള്ളവയുമായി രംഗത്ത് വന്നിട്ടുണ്ട്.
‘തികച്ചും നാണക്കേട്. ഒരു യുദ്ധ സ്മാരകം ത്യാഗത്തിന്റെയും നിശബ്ദതയുടെയും സ്ഥലമാണ്, സമൂഹമാധ്യമ നൃത്തങ്ങൾക്കുള്ള വേദിയല്ല. നിർഭാഗ്യവശാൽ, ഈ അനാദരവ് മുഴുവൻ ഇന്ത്യൻ സമൂഹത്തെയും ലജ്ജിപ്പിക്കുന്നു,’ എന്നാണ് ഒരാൾ സമൂഹമാധ്യമത്തിലെഴുതിയത്.

‘രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധം ചെയ്യാൻ ഇന്ത്യ 2.5 ദശലക്ഷത്തിലധികം സൈനികരെ അയച്ചിട്ടുണ്ട്, എന്റെ മുത്തച്ഛൻ അവരിൽ ഒരാളായിരുന്നു, അദ്ദേഹത്തിന്റെ കാലിൽ വെടിയുണ്ടയേറ്റിരുന്നു. ഡിസി ഡബ്ല്യുഡബ്ല്യു2 മെമ്മോറിയൽ ഒരു ഓർമ സ്ഥലമാണ്, സമൂഹമാധ്യമ സെറ്റല്ല. ഇത്തരത്തിലുള്ള പെരുമാറ്റം അമേരിക്കയിലെ കഠിനാധ്വാനികളായ ഇന്ത്യക്കാരെ മോശമായി പ്രതിഫലിപ്പിക്കുന്നു,’മറ്റൊരു വ്യക്തി വിമർശിക്കുന്നു.
അതേസമയം, വിഡിയോയിലുള്ളവർ എച്ച്-വൺ ബി (H-1B) വീസയിൽ ജോലി ചെയ്യുന്നവരാണെന്ന് ചിലർ പ്രചരിപ്പിക്കുകയും ഇവരെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവരുടെ ഐഡന്റിറ്റിയോ വീസ സംബന്ധിച്ച വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
