അഹ്മദാബാദ്: ട്വൻറി20 ലോകകപ്പ് ഫൈനലിൽ റെക്കോഡുകൾ തകർത്തെറിഞ്ഞ് സൂപ്പർതാരം സഞ്ജു സാംസണിൻറെ ബാറ്റിങ്. ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസിന് താരത്തിന് നഷ്ടമായെങ്കിലും മികച്ച റെക്കോഡുകളാണ് താരം സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. ടൂർണമെൻറിൽ സഞ്ജുവിൻറെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറിയാണ് ഫൈനലിൽ നേടിയത്. 33 പന്തിലാണ് താരം അർധസെഞ്ച്വറിയെടുത്തത്. 46 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുടമക്കം 89 റൺസാണ് താരം നേടിയത്. ട്വൻറി 20 ലോകകപ്പിൻറെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡ് സഞ്ജുവിൻറെ പേരിലായി. ഈ ലോകകപ്പിൽ 24 സിക്സുകളാണ് താരം നേടിയത്. 20 സിക്സുകൾ നേടിയ ന്യൂസിലൻഡിൻറെ ഫിൻ അലനെയാണ് താരം മറികടന്നത്.

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും സഞ്ജുവിൻറെ പേരിലാണിപ്പോൾ. 2016 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മാർലൻ സാമുവൽസിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കൂടാതെ, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്കും പാകിസ്താൻറെ ഷാഹിദ് അഫ്രീദിക്കും ശേഷം ഒരു ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അർധസെഞ്ച്വറി നേടുന്ന താരവുമാണിപ്പോൾ സഞ്ജു. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോഡിൽ 2014 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ കോഹ്ലി നേടിയ 77 റൺസും താരം മറികടന്നു. ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽനിന്ന് 321 റൺസാണു സഞ്ജുവിന്റെ സമ്പാദ്യം. 97 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ.
