ഓട്ടവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ പ്രകടിപ്പിച്ച താൽപര്യം മേഖലയിൽ ഇപ്പോഴും വലിയ ആശങ്കയും അസ്ഥിരതയും സൃഷ്ടിക്കുന്നുണ്ടെന്ന് ഗവർണർ ജനറൽ മേരി സൈമൺ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ്, വിഷയം പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്നും ഭീഷണി ഏതുസമയത്തും തിരിച്ചുവരാമെന്നും മുൻ അംബാസഡർ കൂടിയായ സൈമൺ മുന്നറിയിപ്പ് നൽകിയത്.

ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം മുൻനിർത്തിയാണ് അമേരിക്ക ഈ ആർക്ടിക് ദ്വീപിൽ കണ്ണുവെക്കുന്നത്. ജനുവരിയിൽ ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ട്രംപ് ഗ്രീൻലാൻഡ് വിഷയത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് നാറ്റോ സെക്രട്ടറി ജനറലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കരാർ രൂപരേഖ തയാറായതായി ട്രംപ് അവകാശപ്പെട്ടെങ്കിലും ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ഗ്രീൻലാൻഡിലേക്ക് ആശുപത്രി കപ്പൽ അയക്കാനുള്ള ട്രംപിന്റെ നീക്കം സ്വയംപര്യാപ്തമായ പൊതുജനാരോഗ്യ സംവിധാനമുണ്ടെന്ന് വ്യക്തമാക്കി ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ തള്ളുകയും ചെയ്തു.
നിലവിൽ ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻലാൻഡിന്റെ സുരക്ഷയും ഭാവിയും സംബന്ധിച്ച ചർച്ചകൾ രാജ്യാന്തര തലത്തിൽ സജീവമാണ്. ഡെൻമാർക്കിൽ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും സുരക്ഷാ കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഇത്തരം നീക്കങ്ങൾ കാനഡയിലെ ജനങ്ങളെ കൂടുതൽ ഒന്നിപ്പിക്കാൻ കാരണമായെന്നും രാജ്യത്തിന്റെ സ്വയംപര്യാപ്തത വർധിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മേരി സൈമൺ കൂട്ടിച്ചേർത്തു.
