വാഷിങ്ടൺ: ഇറാനുമായി ചർച്ചകൾക്ക് താൽപ്പര്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിയോ ഭരണനേതൃത്വമോ പൂർണ്ണമായും ഇല്ലാതാകുന്നത് വരെ പോരാട്ടം തുടരുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. കഴിഞ്ഞയാഴ്ച ഇറാനിലെ ഗേൾസ് സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്ന് തെളിവുകളില്ലാതെ ട്രംപ് ആരോപിച്ചു. എന്നാൽ, അമേരിക്കൻ-ഇസ്രയേൽ വ്യോമാക്രമണമാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് ഉപഗ്രഹ ചിത്രങ്ങളും വിദഗ്ധരും സൂചിപ്പിക്കുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ കരസേനയെ അയക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ ഞായറാഴ്ച പുലർച്ചെ ഇറാനിലുടനീളം വീണ്ടും ശക്തമായ ആക്രമണങ്ങൾ നടത്തി. മിസൈൽ കേന്ദ്രങ്ങളും കമാൻഡ് സെന്ററുകളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിക്ക് പകരക്കാരനെ കണ്ടെത്താൻ ഇറാന്റെ ഉന്നതതല സമിതി ഉടൻ യോഗം ചേരും. ഇതിനിടെ, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ ബോംബാക്രമണം നടത്തി. യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 1,332 ഇറാനിയൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് വിവരം. തിരിച്ചടിയായി കുവൈറ്റിലെ യുഎസ് ബേസുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.

യുദ്ധം പടരുന്നതോടെ ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധിയിലാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവില കുതിച്ചുയർന്നു. കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സൈനിക സഹായം നൽകാൻ വൈകിയതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഈ യുദ്ധം ആർക്കും ഗുണകരമല്ലെന്നും അടിയന്തരമായി സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്തു.
